Tuesday, March 30, 2010

ജനകേരള യാത്ര ഏപ്രില്‍ രണ്ടു മുതല്‍ 24 വരെ

'വിശപ്പില്‍ നിന്നു മോചനം
ഭയത്തില്‍ നിന്നു മോചനം'

കോഴിക്കോട്: മുസ്‌ലിം-ദലിത്-ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍കൃത ജനത നേരിടുന്ന കാലിക പ്രശ്‌നങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ ബോധ്യപ്പെടുത്തുന്നതിന് ഏപ്രില്‍ രണ്ടു മുതല്‍ 24 വരെ എസ്.ഡി.പി.ഐ ജനകേരളയാത്ര സംഘടിപ്പിക്കും. ഭൂരഹിതര്‍ക്കു ഭൂമി നല്‍കുക, ദലിത്-ആദിവാസി വേട്ട അവസാനിപ്പിക്കുക, ഭരണഘടനയിലെ സംവരണ തത്ത്വം പുനസ്ഥാപിക്കുക, പോലിസിന്റെ ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കുക, സേവന മേഖലകളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങാതിരിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു യാത്രയെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'വിശപ്പില്‍ നിന്നു മോചനം, ഭയത്തില്‍ നിന്നു മോചനം' എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന യാത്രയുടെ  ക്യാപ്റ്റന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാറാണ്. സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ അശ്‌റഫ് മൗലവിയാണു വൈസ് ക്യാപ്റ്റന്‍. രണ്ടിന് വൈകീട്ട് 4.30ന് കാസര്‍കോഡ് ഹൊസങ്കഡിയില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സാജിദ് ഹുസയ്ന്‍ സിദ്ദീഖി ഫഌഗ് ഓഫ് ചെയ്യും.
വനിതാ ബില്ലില്‍ മുസ്‌ലിം പിന്നാക്ക സംവരണം ആവശ്യപ്പെട്ട എം.പിമാരായ കമാന്‍ അക്തര്‍, നന്ദകിശോര്‍ യാദവ്, അമീര്‍ ആലംഖാന്‍ (ഉത്തര്‍പ്രദേശ്) ഡോ. ഇഅ്ജാസ് അലി, സാബിര്‍ അലി (ബിഹാര്‍) അതിഥികളായിരിക്കും.
രണ്ടിന് കാസര്‍കോഡ് ജില്ലയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ മൂന്നിനു കണ്ണൂര്‍, അഞ്ചിന് കോഴിക്കോട്, ആറിന് വയനാട്, ഏഴിനു വീണ്ടും കോഴിക്കോട്, എട്ടിനു മലപ്പുറം, 11നു പാലക്കാട്, 13നു തൃശൂര്‍, 14നു എറണാകുളം, 15നു ഇടുക്കി, 16നു കോട്ടയം, 18നു ആലപ്പുഴ, 20നു പത്തനംതിട്ട, 21നു കൊല്ലം, 23നു തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. 24നു സമാപന സമ്മേളനം ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും.
ജനകേരള യാത്രയ്ക്ക് 137 മണ്ഡലങ്ങളിലായി 227 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. 24 സമാപന സമ്മേളനങ്ങളും ഹൊസങ്കഡി, പൊന്നാനി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി നാല് മുഖ്യ സമ്മേളനങ്ങളും നടക്കും. ഒരു മണ്ഡലത്തില്‍ രണ്ടു വീതം സ്വീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യാത്രയോടൊപ്പം 30 മിനിറ്റ് തെരുവുനാടകവും അരങ്ങേറുമെന്നും നേതാക്കള്‍ വിശദീകരിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ് കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി പങ്കെടുത്തു.

No comments:

Post a Comment