Wednesday, April 21, 2010

എസ്.ഡി.പി.ഐ ജനകേരള യാത്ര ദേശിംഗനാട്ടില്‍

കൊല്ലം: സംസ്ഥാനത്തെ 12 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി എസ്.ഡി.പി.ഐയുടെ ജനകേരള യാത്ര ദേശിംഗനാടായ കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. ഇന്ന്് രാവിലെ ഒമ്പതിന് പത്തനാപുരം കല്ലുംകടവ് പാലത്തില്‍ പഞ്ചവാദ്യങ്ങളുടേയും ബാന്റ്‌മേളങ്ങളുടേയും കോള്‍ക്കളി, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ യാത്രയെ ജില്ലയിലേക്ക് ആനയിച്ചു. പത്തനാപുരം ജങ്ഷനിലാണ് ആദ്യ സ്വീകരണ സമ്മേളനം നടന്നത്. യാത്ര പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, കരുനാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, ചിന്നക്കട പ്രസ് ക്ലബ് മൈതാനം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകീട്ട് 6.30ന് അയത്തില്‍ ജങ്ഷനില്‍ ഒന്നാം ദിവസത്തെ പര്യടനം പൂര്‍ത്തീകരിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം എസ്.ഡി.പി.ഐ പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റ് തഹീദുല്‍ ഇസ്‌ലാം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് നസീബ് എ റസാഖ് അധ്യക്ഷത വഹിക്കും.
നാളെ രാവിലെ ഒമ്പതിന് അയത്തില്‍ നിന്നും ആരംഭിക്കുന്ന രണ്ടം ദിവസ പര്യടനത്തിന് ചന്ദനത്തോപ്പ് ജങ്ഷനില്‍ ആദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് യാത്ര കണ്ണനല്ലൂര്‍, അഞ്ചല്‍, കുളത്തൂപ്പുഴ, ചിതറ, കടയ്ക്കല്‍, ചടയമംഗലം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നിലമേലില്‍ സമാപിക്കും.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, ദലിത് ആദിവാസി വേട്ട അവസാനിപ്പിക്കുക, ഭരണ ഘടനയിലെ സംവരണം തത്വം പുനസ്ഥാപിക്കുക, പോലിസിന്റെ ന്യൂന പക്ഷ വിവേചനം അവസാനിപ്പിക്കുക, സേവന മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറാതിരിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഈ മാസം രണ്ടിനാണ്  കാസര്‍കോട്ടെ ഹൊസങ്കടയില്‍ നിന്നും ജനകേരള യാത്ര ആരംഭിച്ചത്. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ ജാഥാക്യാപ്റ്റനും സെക്രട്ടറി മുവാറ്റുപുഴ അഷ്‌റഫ് മൗലവി വൈസ് ക്യാപറ്റനുമായുള്ള ജനകേരള യാത്ര 24ന് തിരുവനന്തപുരത്ത് സമാപിക്കും. ജനകേരയാത്രയെ സ്വീകരിക്കാന്‍ യാത്ര കടന്നുപോകുന്ന വീഥികളിലെല്ലാം കൊടിതോരണങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ജനകേരളയാത്രയുടെ വരവറിയിച്ച് കൊണ്ട് വിളംബര ജാഥകളും മേഖല ജാഥകളും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.

ഫോട്ടോകള്‍
1. പുനലൂരിലെ പ്രകടനം
2. കൊട്ടാരക്കരയില്‍ മൂവാറ്റുപുഴ അഷ്്‌റഫ് മൗലവി സംസാരിക്കുന്നു
3. കൊട്ടാരക്കരയില്‍ നിന്നുള്ള ദൃശ്യം
4. പത്തനാപുരത്ത് അഷ്്‌റഫ് മൗലവി പ്രസംഗിക്കുന്നു


No comments:

Post a Comment