Wednesday, April 21, 2010

പിന്നാക്കവിഭാഗങ്ങള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: തഹീദുല്‍ ഇസ്‌ലാം

കൊല്ലം: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഒരുമിച്ചു പോരാടിയതുപോലെ സവര്‍ണശക്തികളുടെ അടിച്ചമര്‍ത്തലിനെതിരേ ദലിത്-പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.ഡി.പി.ഐ പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റ് തഹീദുല്‍ ഇസ്‌ലാം. ജനകേരള യാത്രയുടെ കൊല്ലത്തെ ഒന്നാംദിന പര്യടന സമാപനസമ്മേളനം അയത്തില്‍ ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു മുന്നേറ്റമാണ് എസ്.ഡി.പി.ഐ ലക്ഷ്യംവയ്ക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 63 വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തെ 85 ശതമാനം വരുന്ന അവര്‍ണജനതയ്ക്കു മോചനമായിട്ടില്ല. 15 ശതമാനം വരുന്ന സവര്‍ണവിഭാഗമാണ് രാജ്യത്തിന്റെ എല്ലാ മേഖലകളും കൈയടക്കിവച്ചിരിക്കുന്നത്. അവര്‍ പറയുന്നത് നമ്മള്‍ പിന്നാക്കക്കാരാണെന്നാണ്. എന്നാല്‍, നമ്മള്‍ പിന്നാക്കക്കാരല്ല. ഈ സവര്‍ണവിഭാഗം നമ്മെ കുടിലതന്ത്രങ്ങളിലൂടെ പിന്നാക്കമാക്കുകയായിരുന്നു. നാം ന്യൂനപക്ഷമാണെന്നു പറഞ്ഞ് നമ്മുടെ നാവടക്കാനാണ് ഈ വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ജനസംഖ്യയില്‍ നാമമാത്രമായ സവര്‍ണരാണ് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍.
രാജ്യത്തെ മുസ്‌ലിംകളോടും ദലിതുകളോടും കടുത്ത വിവേചനമാണു ഭരണകൂടം കാട്ടുന്നത്. മതേതരപാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയകക്ഷികളുടെ നിയന്ത്രണം ബ്രാഹ്മണിസത്തിനു കീഴിലാണെന്നതാണു സത്യം. ന്യൂനപക്ഷസംരക്ഷകരെന്നു വാചകമടിക്കുന്ന സി.പി.എം ഭരിക്കുന്ന ബംഗാളില്‍ മുസ്‌ലിംകളുടെയും ദലിതുകളുടെയും അവസ്ഥ പുഴുക്കളേക്കാള്‍ കഷ്ടമാണ്. ബംഗാളില്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്നും ഹിന്ദുത്വശക്തികളില്‍നിന്ന് അവര്‍ക്ക് അക്രമങ്ങള്‍ നേരിടാറില്ലെന്നുമാണു സി.പി.എം പ്രചാരണം നടത്തുന്നത്. എന്നാല്‍, ഇതു തികച്ചും വാസ്തവവിരുദ്ധമാണ്. ബംഗാളിലെ നദിയ ഗ്രാമത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപക കലാപമാണുണ്ടായത്. ബാബരി മസ്ജിദ് സംഭവത്തിനുശേഷം കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഇത്തരത്തില്‍ മുസ്‌ലിംവിരുദ്ധ കലാപങ്ങളുണ്ടായി. 2001ല്‍ മുര്‍ഷിദാബാദിലെ ബോള്‍ഗംഗയില്‍ മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വശക്തികള്‍ അക്രമം നടത്തിയിരുന്നു. ബംഗാള്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗവും റിക്ഷവലിക്കാരും തൊഴിലാളികളും പാവപ്പെട്ട കര്‍ഷകരുമാണ്. ഒരു വിദ്യാലയംപോലുമില്ലാത്ത നിരവധി മുസ്‌ലിം ഗ്രാമങ്ങള്‍ ബംഗാളിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വികസനത്തിനായി സംസ്ഥാനത്തിന് അനുവദിച്ച മുഴുവന്‍ പദ്ധതികളും ബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അട്ടിമറിച്ചു. 2010ല്‍ കൊല്‍ക്കത്തയില്‍ 550 എസ്.ഐമാരെ നിയമിച്ചതില്‍ 11 പേര്‍ മാത്രമാണു മുസ്‌ലിംകള്‍. 74 പേര്‍ യോഗ്യരായിരുന്നിട്ടും മുസ്‌ലിമായ കാരണത്താല്‍ ഇന്റര്‍വ്യൂവിലൂടെ ഇവരെ അയോഗ്യരാക്കുകയായിരുന്നു. രാജ്യത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും മുസ്‌ലിം-ദലിത് പിന്നാക്കവിഭാഗത്തെ സംരക്ഷിക്കാനില്ലെന്ന വസ്തുത ദലിത് ന്യൂനപക്ഷവിഭാഗങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. നസീബ് എ റസാഖ് അധ്യക്ഷത വഹിച്ചു.

ഫോട്ടോ: ജനകേരള യാത്രയുടെ കൊല്ലത്തെ ഒന്നാംദിന പര്യടന സമാപനസമ്മേളനം അയത്തിലില്‍ പാര്‍ട്ടി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് തഹീദുല്‍ ഇസ്‌ലാം ഉദ്ഘാടനം ചെയ്യുന്നു

No comments:

Post a Comment